പോള്‍ വധക്കേസില്‍ കാരി സതീശന്റെയും അബിയുടെയും മൊഴികളുടെ അടിസ്‌ഥാനത്തിലുള്ള പോലീസ് വെളിപ്പെടുത്തലുകളില്‍ ദുരൂഹതയെന്നു കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി. പോളിനെ എന്‍ഡവറിലിട്ടാണു കൊലപ്പെടുത്തിയതെങ്കില്‍ വാഹനം ഓടിക്കുന്നതിനിടെ പിന്നില്‍നിന്ന് അപ്രതീക്ഷിതമായി കുത്തിയതാകാമെന്നും ഏജന്‍സികള്‍ കരുതുന്നു. അത്തരമൊരു അപ്രതീക്ഷിത അക്രമത്തിനിടെയാണോ ബിജുവിന്റെ ബൈക്കുമായി എന്‍ഡവര്‍ കൂട്ടിയിടിച്ചത് എന്നു സംശയിക്കേണ്ടതുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു.
പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പോള്‍ എം. ജോര്‍ജിനു 180 സെ.മീ. ഉയരവും 73 കിലോ തൂക്കവുമാണുള്ളത്. ആറടി ഉയരമുള്ള പോളിനെ 150 സെ.മീ. മാത്രം ഉയരമുള്ള കാരി സതീശന്‍ കുത്തിക്കൊലപ്പെടുത്തി എന്നതില്‍ പൊരുത്തക്കേടുണ്ട്. ഒന്നുകില്‍ കുത്താന്‍ കുനിഞ്ഞു നിന്നുകൊടുക്കണം. അല്ലെങ്കില്‍ ഉയരമുള്ള സ്‌റ്റാന്‍ഡ് ഉപയോഗിക്കണം- കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ പരിഹാസരൂപേണ പറഞ്ഞു. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോളിന്റെ മൂത്രസഞ്ചി ശൂന്യമാണ്. ജഡം കാണപ്പെട്ട സ്‌ഥലത്തിനുമുമ്പ് ഒരു കെട്ടിടത്തിന്റെ ഭിത്തിയില്‍ രക്‌തക്കറ കാണപ്പെട്ടതു പോളിന്റേതാകാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
അങ്ങനെയെങ്കില്‍ ഭിത്തിയോടു ചേര്‍ന്ന് മൂത്രമൊഴിക്കാന്‍ കുനിഞ്ഞിരുന്ന പോളിനെ മുന്‍പദ്ധതിപ്രകാരം ആരെങ്കിലും പിന്നില്‍നിന്നു കുത്തിയതാകാനാണു സാധ്യത. പോള്‍ വധക്കേസില്‍ കഴിഞ്ഞദിവസം കീഴടങ്ങിയ മണ്ണഞ്ചേരി കാക്കാലം പറമ്പില്‍ അബി (കപ്പ അബി), സുഹൃത്ത് മണ്ണഞ്ചേരി എസ്.എസ്. മന്‍സിലില്‍ സുള്‍ഫിക്കര്‍ (സുള്‍ഫി) എന്നിവരുടെ മൊഴികളിലെ വൈരുധ്യം പ്രത്യേകം അന്വേഷിക്കണമെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. പോളിനെ കൊലപ്പെടുത്തിയെന്നു പറയുന്ന കാരി സതീശന്‍ ഉള്‍പ്പെടെയുള്ള ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയ്‌ക്കു വിളിച്ചുവരുത്തിയതു താനാണെന്ന് അബി പറഞ്ഞതായാണു പോലീസിന്റെ വെളിപ്പെടുത്തല്‍. കലവൂരില്‍ ഹോട്ടല്‍ നടത്തുന്ന ഷെമീര്‍, ബന്ധു കുരങ്ങുനിസാര്‍ എന്നിവരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്താനും വിരട്ടാനുമാണു ക്വട്ടേഷന്‍ സംഘത്തെ വിളിച്ചുവരുത്തിയതെന്നാണ് അബിയുടെ മൊഴി. പോളിന്റെ കൊലപാതകത്തിനുശേഷം മണ്ണഞ്ചേരിയില്‍ വന്ന ക്വട്ടേഷന്‍ സംഘത്തിന് താമസസൗകര്യവും ഭക്ഷണവും നല്‍കിയെന്നും ഓരോരുത്തര്‍ക്കും 100 രൂപ വീതം നല്‍കിയെന്നും സംഘത്തിനായി ആകെ 3000 രൂപ ചെലവഴിച്ചെന്നും അബി മൊഴി നല്‍കി.
ഒരാളെ ഭീഷണിപ്പെടുത്താനാണു ക്വട്ടേഷന്‍ സംഘത്തെ ക്ഷണിച്ചതെന്നും അവര്‍ക്ക് 100 രൂപ വീതമാണു നല്‍കിയതെന്നുമുള്ള അബിയുടെ മൊഴി ഫലിതം നിറഞ്ഞതാണെന്നു കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചു. ഗുണ്ടാസംഘങ്ങള്‍ നിശ്‌ചിതതുക കണക്കു പറഞ്ഞ് ഉറപ്പിച്ച ശേഷമേ ദൗത്യം ഏറ്റെടുക്കാറുള്ളൂ. ഒരാളെ ഭീഷണിപ്പെടുത്താനായി രണ്ടു വാഹനങ്ങളില്‍ 22 ഗുണ്ടകള്‍ യാത്ര ചെയ്‌തു എന്നതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
(മംഗളത്തില്‍ -ജോയ് എം. മണ്ണൂര്‍ എഴുതിയത്)
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍